ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും! - ഇന്ദു -

Thursday, October 11, 2007

കിലോയ്ക്ക് 11 രൂപ വിലയ്ക്ക് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നു

തിരുവനന്തപുരം: നാളികേരത്തിന് ന്യായവില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുകയെന്ന ലക്ഷ്യവുമായി കേരഫെഡ് കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നു. കിലോയ്ക്ക് 11 രൂപാ നിരക്കിലാവും സംഭരണം. കമ്പോളവിലയിലും സംഭരണവിലയിലുമുള്ള കുറവ് പരിഹരിച്ച് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് ഒരു നിശ്ചിത തുക സര്‍ക്കാര്‍ നല്‍കും. ഇത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. ഇതിനായി സബ്സിഡിയിനത്തില്‍ മൂന്നുകോടി രൂപ പച്ചത്തേങ്ങ സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേരഫെഡിന് നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.

കര്‍ഷകരില്‍നിന്ന് നാളികേരം വെള്ളംകളഞ്ഞ് ചിരട്ടയടക്കം വെട്ടിത്തൂക്കി നേരിട്ടാണെടുക്കുക. ഒരുകിലോയ്ക്ക് ഏകദേശം രണ്ടര നാളികേരം വേണ്ടിവരും. ഇങ്ങനെ വരുമ്പോള്‍ ഒരു നാളികേരത്തിന് 4.50 രൂപയായിരിക്കും കര്‍ഷകന് കിട്ടുക. കമ്പോളവിലയേക്കാള്‍ കുറവാണിതെങ്കില്‍ സബ്സിഡി നല്‍കി വില ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംഭരണ ചെലവായി 20 കോടി രൂപയോളം കേരഫെഡിന് മുതല്‍മുടക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ കേരഫെഡിന് ഇത് അധികബാധ്യതയായതിനാല്‍ ബാങ്ക് മുഖേന വായ്പ ലഭ്യമാക്കും.

കുടുംബശ്രീ, സഹകരണസംഘങ്ങള്‍, കര്‍ഷക കൂട്ടായ്മ തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാകും പച്ചത്തേങ്ങ സംഭരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന തേങ്ങ അവര്‍ കൊപ്രയാക്കി കേരഫെഡിന് നല്‍കും. വര്‍ഷത്തില്‍ 5000 ടണ്‍ കൊപ്രയെങ്കിലും ഇപ്രകാരം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 3050 രൂപയാണ് ഇപ്പോള്‍ കൊപ്രയുടെ കമ്പോളവില. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡ് 3620 രൂപയും നല്‍കുന്നു. കര്‍ഷകര്‍ക്ക് കുറേക്കൂടി ആശ്വാസം കിട്ടത്തക്കവിധം 3680 രൂപയ്ക്ക് കൊപ്രയെടുക്കാനും കേരഫെഡ് ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊപ്രയ്ക്ക് താങ്ങുവില നല്‍കുന്നുണ്ടെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. ഇവിടെ നാളികേരം കൊപ്രയാക്കി നല്‍കുന്നവരുടെ എണ്ണം നാമമാത്രമാണ്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ്പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ മുന്‍കൈയടുത്തത്.

കിലോയ്ക്ക് എത്ര രൂപാ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കണം, കര്‍ഷകര്‍ക്ക് എത്ര സബ്സിഡി നല്‍കണം, നോഡല്‍ ഏജന്‍സിയായ കേരഫെഡിന് മുതല്‍മുടക്കിനുള്ള തുക എങ്ങനെ ലഭ്യമാക്കണം എന്നിവയെ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭയാണെടുക്കേണ്ടത്. അടുത്തുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പച്ചത്തേങ്ങ സംഭരണത്തിനുള്ള അനുമതി ലഭിച്ചേയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ ഇടതുമുന്നണിയോഗം ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചാലുടന്‍ നാളികേര സംഭരണത്തിനുള്ള നടപടികളുമായി കേരഫെഡ് മുന്നോട്ടുപോകും.

കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പരീക്ഷണ പദ്ധതിയെന്ന നിലയില്‍ ഇതാദ്യം നടപ്പിലാക്കുക. വിജയമെന്നുകണ്ടാല്‍ അടുത്തവര്‍ഷം മുതല്‍ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും.
കടപ്പാട്‌: മാതൃഭൂമി 12-10-07

Monday, April 16, 2007

പ..ഠ്...ക്കോ...

ഹരിശ്രീ ഗണപതായ നമഃ

ഹേയ് ഞെട്ടണ്ട. നാളികേരം എന്ന ഒരു ബ്ലോഗ്ഗ്സ്പോട്ടുണ്ടാക്കി മിണ്ടാതിരികുവല്ലേ നിങ്ങള്‍. എങ്കില്‍ പിന്നെ ഞാനായിട്ടെന്തിന് മിണ്ടണം എന്നോര്‍ത്തിരിക്കുവായിരുന്നു. പക്ഷെ എനിക്ക് വയ്യട്ടാ.. അതുകൊണ്ട് ഒരു നാളികേരം ദാണ്ടേ ഇരിക്കുന്ന പീഠക്കല്ലില്‍ ഒന്ന് ആഞ്ഞുടച്ചതാ.. സംഭവം പീസ് പീസായിപ്പോയ്.. നല്ല തുടക്കം! തേങ്ങാക്കഷണങ്ങള്‍ വാരിയെടുത്തോടാന്‍ പോലും പൊന്നുകെവിയേയ് പിള്ളാരെ അറേഞ്ജ് ചെയ്തില്ലല്ലാ.. മോശായ്പ്പോയ് ട്ടാ..

ഞാനിനിയും വരും :) കരുതിയിരുന്നോ :)

Wednesday, March 28, 2007

കൊപ്ര സംഭരണം: ക്രമക്കേടിന് പഴുതുകളേറെ

മില്‍ കൊപ്ര ക്വിന്റലിന്‌ 3620 രൂപയ്ക്കും ഉണ്ടക്കൊപ്ര 3870 രൂപയ്ക്കുമാണു സംഭരിക്കുക। എത്ര കോടി രൂപ വേണമെങ്കിലും ഇതിനായി നാഫെഡ്‌ മുഖേന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്‌। മില്‍ കൊപ്രയ്ക്കു വിപണിയില്‍ 3100 രൂപയും ഉണ്ടക്കൊപ്രയ്ക്കു 3325 രൂപയുമേയുള്ളു। സംഭരണം തുടങ്ങിയാല്‍ മില്‍ കൊപ്രയ്ക്ക്‌ 520 രൂപയും ഉണ്ടക്കൊപ്രയ്ക്ക്‌ 545 രൂപയും ഒറ്റയടിക്കു ലാഭം കിട്ടും. ഇതുമൂലം പല വ്യാപാരികളും വിവിധ സംഘങ്ങളുടെ പേരില്‍ വന്‍തോതില്‍ കൊപ്ര സംഭരിച്ചു ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇതു നാഫെഡിനു നല്‍കിയാല്‍ വന്‍ തുകയായിരിക്കും അവര്‍ക്കു ലഭിക്കുക.സംഭരണം നടത്തുന്നത്‌ 2005 സെപ്റ്റംബര്‍ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നു പുതിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അന്നത്തെ ഉത്തരവിലെ പ്രധാന ഖണ്ഡിക ഒഴിവാക്കിയിരിക്കുകയാണ്‌.സംഭരണം നടത്തുന്ന സൊസൈറ്റികളെ തിരഞ്ഞെടുക്കാന്‍ കലക്ടര്‍ ചെയര്‍മാനായ സമിതി വേണം, മുന്‍പു ക്രമക്കേടു കാട്ടിയ സംഘങ്ങളേയും സാമ്പത്തിക ഭദ്രതയില്ലാത്തവരേയും ഒഴിവാക്കണം എന്നീ നിബന്ധനകളാണ്‌ ഈ ഖണ്ഡികയില്‍ ഉണ്ടായിരുന്നത്‌.പുതിയ ഉത്തരവില്‍ നിന്ന്‌ ഈ വ്യവസ്ഥകള്‍ പോയതോടെ മുന്‍പു ക്രമക്കേടു കാട്ടിയ സൊസൈറ്റികള്‍ക്കും സംഭരണത്തില്‍ പങ്കാളികളാകാം. കലക്ടര്‍ അധ്യക്ഷനായ സമിതി നിലവിലില്ലാത്തതിനാല്‍ കേരഫെഡ്‌ അംഗീകരിച്ച എല്ലാ സംഘങ്ങള്‍ക്കും സംഭരണത്തില്‍ പങ്കെടുക്കാം.എന്നാല്‍ 2000-01ല്‍ കേരഫെഡ്‌ അംഗീകരിച്ച 146 സംഘങ്ങളില്‍ 110 സംഘങ്ങളും ക്രമക്കേടു കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സൊസൈറ്റികളെ തിരഞ്ഞെടുക്കാന്‍ സമിതിയില്ലെങ്കില്‍ ഇക്കൊല്ലവും വന്‍ ക്രമക്കേടു നടക്കും.മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഉണ്ടക്കൊപ്രയും ഇത്തവണ സംഭരിക്കുന്നുണ്ട്‌. കര്‍ഷകര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പച്ചത്തേങ്ങ സംഭരിക്കാന്‍ ഒരു നിര്‍ദേശവും ഉത്തരവിലില്ല. കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുന്നവരുടെ കൊപ്രയേ സംഭരിക്കൂ എന്ന്‌ ഉത്തരവിലുണ്ട്‌.പക്ഷേ കൃഷിക്കാരന്‌ എത്ര ഏക്കര്‍ തെങ്ങുകൃഷിയുണ്ടെന്നും എത്ര നാളികേരം ലഭിക്കുമെന്നുമുള്ള സര്‍ട്ടിഫിക്കറ്റ്‌ മതിയാകും. സര്‍വേ നമ്പരും മറ്റും ആവശ്യമില്ല. നാളികേര കൃഷിക്കു സര്‍ട്ടിഫിക്കറ്റ്‌ നല്‍കുമ്പോള്‍ ഏക്കര്‍ കണക്കിനു പറയാറില്ല. തെങ്ങിന്റെ എണ്ണമാണു പറയേണ്ടത്‌.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടത്തട്ടുകാരും വ്യാപാരികളും ശേഖരിച്ച കൊപ്ര വിവിധ സംഘങ്ങളിലൂടെ നാഫെഡിന്റെ ഗോഡൗണിലെത്തും. 2000-01ല്‍ 85000 ടണ്ണാണു സംഭരിച്ചതെങ്കില്‍ ഇത്തവണ അതിന്റെ ഇരട്ടി വരുമെന്നു പ്രതീക്ഷിക്കുന്നു.തമിഴ്‌നാട്ടില്‍ നിന്നു കൊപ്രയും നാളികേരവും കൊണ്ടുവരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ഉത്തരവില്‍ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്‌ കൊപ്രയും സംഭരിക്കേണ്ടിവരും.
കടപ്പാട്‌: മലയാളമനോരമ

Tuesday, March 13, 2007

നാളികേരത്തിന്റെ ഇന്നത്തെ അവസ്ഥ

കാര്‍ഷിക സര്‍വകലാശാലയുടെ നാട്ടില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ നശിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളില്‍ കുമിള്‍രോഗം പടര്‍ന്നുപിടിക്കുകയാണ്. കടദ്രവിക്കുകയും തടി ശോഷിക്കുകയും ഓലകള്‍ കുറയുകയും ചെറുതാവുകയും ചെയ്യുകയെന്നതാണ് രോഗലക്ഷണം. കുണ്ടോളിക്കടവ്, പാറളം, കോടന്നൂര്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ മുമ്പേ നശിച്ചിട്ടുണ്ട്. മഞ്ഞളിപ്പ്, പട്ടകരിയല്‍, കൂമ്പുചീയല്‍ മുതലായ കേടുകള്‍ തീരദേശങ്ങളിലാകെ ബാധിച്ചിട്ടുണ്ട്. ആകെ ഉണങ്ങിയ തെങ്ങുകളും കുറവല്ല. വേനല്‍ ശക്തിപ്പെടുംതോറും രോഗാവസ്ഥയും വളരുകയാണ്. കര്‍ഷകര്‍ പരിഭ്രാന്തരാണ്. ഇന്നത്തെ നില തുടര്‍ന്നാല്‍ ജില്ലയുടെ മിക്കഭാഗങ്ങളിലും തെങ്ങുകള്‍ക്കാകെ രോഗം ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തികച്ചും ഒരുപകര്‍ച്ചവ്യാധിയുടെ മട്ടിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്.
കടപ്പാട്‌ : മാതൃഭൂമി എഡിറ്റോറിയല്‍ 13-3-07